കേരളത്തിലെ പട്ടണ വികസനത്തിൽ കൂറ്റനാടും

 


കൂറ്റനാടും മാറുകയാണ്. കേരളത്തിലെ പട്ടണ വികസനത്തിൽ നമ്മുടെ കൂറ്റനാടും ഇടംപിടിക്കുകയാണ്.  13.29 കോടി രൂപ ചെലവിലാണ് തൃത്താല കൂറ്റനാട് ടൌൺ വികസിപ്പിക്കുന്നത്.സംസ്ഥാനത്താകെ നവീകരിക്കുന്ന 20പ്രധാന ജംഗ്ഷനുകളിൽ ഒന്നായി തൃത്താലയിലെ കൂറ്റനാടിനെയും ഉൾപ്പെടുത്താനായി എന്നത് ഒരു സുപ്രധാന നേട്ടമാണെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

കൂറ്റനാട് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന 4 പ്രധാന റോഡുകളും 300 മീറ്റർ നീളത്തിൽ നവീകരിക്കും. 4 റോഡുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോ സ്റ്റാൻഡുകളും നിർമ്മിക്കും. ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഉൾപ്പെടെയുള്ള ട്രാഫിക് ഐലൻഡും നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കും. 23 മീറ്റർ വരെ വീതിയിലായിരിക്കും ജംങ്ഷൻ നവീകരിക്കുക.

ആവശ്യമായ ഭൂമി കല്ലിട്ട് അടയാളപ്പെടുത്തുന്ന പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കും. തുടർന്ന് സർവേ നടപടികൾ ആരംഭിച്ച് ഏറ്റെടുക്കുന്ന ഭൂമി കൃത്യമായി അടയാളപ്പെടുത്തും. ഭൂമിയും കെട്ടിടഭാഗങ്ങളും നഷ്ടപ്പെടുന്നവർക്ക് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും. കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കേരള റോഡ് ഫണ്ട് ബോർഡ്‌ ആണ്.

കൂറ്റനാട് ജംങ്ഷൻ വികസനത്തിന്റെ സ്ഥലമെറ്റെടുക്കലിന് മുന്നോടിയായി കൂറ്റനാട്ടെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം ഇന്ന് വിളിച്ചു ചേർത്തു.


യോഗത്തിനെത്തിയവർ പദ്ധതിക്ക് എല്ലാ സഹകരണവും പിന്തുണയും അറിയിച്ചു. കെട്ടിട ഉടമകൾ അഡ്വാൻസ് പൊസ്സഷൻ നൽകുമെങ്കിൽ വളരെ പെട്ടെന്ന് തന്നെ പ്രവൃത്തികൾ ആരംഭിക്കാനാവുമെന്ന് അറിയിച്ചപ്പോൾ ചിലർ അതിന് തയ്യാറായി മുന്നോട്ട് വന്നു

യോഗത്തിൽ കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയ പദ്ധതി വിശദീകരിച്ചു. കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂഡിറ്റ്മേരി, പ്രൊജക്റ്റ് എഞ്ചിനീയർ സനൽ എന്നിവരും പങ്കെടുത്തു പാലക്കാട്‌ ലാൻഡ് അക്ക്വിസിഷൻ തഹസീൽദാർ നാരായണൻ സ്ഥലമെറ്റെടുപ്പ് നടപടികൾ വിശദീകരിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി വി ബാലചന്ദ്രൻ, വാർഡ് മെമ്പർമാരായ ഇന്ദിര, സുന്ദരൻ എന്നിവരും പങ്കെടുത്തു.


Below Post Ad