കോഴിക്കോട്: വാളൂര്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം നൊച്ചാട് ഭാഗത്ത് തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി അന്വേഷണസംഘം. പ്രതിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബിനെ ശനിയാഴ്ച രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ മുമ്പും ബലാത്സംഗം ഉള്‍പ്പെടെ 55 കേസുകളില്‍ പ്രതിയാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഷണശ്രമത്തിനിടെ ആണ് വാളൂര്‍ സ്വദേശി അനു (26) കൊല്ലപ്പെട്ടത്. സ്വന്തം വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അനുവിനെ കാണാതായത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അനുവിന്റേത് കൊലപാതകമാണെന്ന സംശയമുയര്‍ന്നതിന് പിന്നാലെ സംഭവ സമയം പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തി. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായിരുന്നു. അനുവിന്‍റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്‍റെ ചില ഭാഗങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല.
ശനിയാഴ്ച രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് പ്രതി പിടിയിലായത്. അനുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ ഒരാള്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആ വഴിക്ക് ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചത്.
നൊച്ചാട് ഭാഗത്ത് കഞ്ചാവ് വാങ്ങാനായി മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് തിരക്കിലായിരുന്ന അനുവിന് ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിന് ശേഷം ആളൊഴിഞ്ഞ ഇടത്തേക്ക് ബൈക്ക് ഓടിച്ചുപോവുകയും കുറ്റകൃത്യം നടത്തുകയുമായിരുന്നു.
പ്രതി യുവതിയെ ബലാത്സംഗം ചെയ്തതായി സംശയമുണ്ട്. ഇതിന് ശേഷം ആരണങ്ങ തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു