പട്ടാമ്പി : പോക്സോ കേസിലെ പ്രതി കോടതിയിൽ നിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ഇന്നലെ പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ഹരിദാസനെ 10 വര്‍ഷം തടവിനും, ഒരു ലക്ഷം രൂപ പിഴ ചുമത്തിയും ശിക്ഷിച്ചിരുന്നു.
ജാമ്യംനേടി പുറത്തിറങ്ങിയ ഹരിദാസൻ കേസ് പരിഗണിക്കുന്നതിനാൽ കോടതിയിലെത്തിയതായിരുന്നു. ശിക്ഷാവിധി കേട്ടശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറയുന്നു. 2021-ലാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
അനുകൂലമാവുമെന്ന് കരുതിയ വിധി തിരിച്ചടിയായതോടെ പ്രതി മുങ്ങുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.